National
ഭുവനേശ്വർ: ഒഡിഷയിൽ പരാതികൾ പരിഹരിക്കുന്നതിൽ വീഴ്ച വരുത്തിയ 91 മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞു. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ സമർപ്പിച്ച പരാതികൾ പരിഹരിക്കുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ ശന്പളമാണ് തടഞ്ഞുവച്ചത്.
കട്ടക്ക് ജില്ലയിലാണ് സംഭവം. ജില്ലാ റൂറൽ പോലീസ് മേധാവി, സബ് കളക്ടർമാർ, ബിഡിഒമാർ, തഹസിൽദാർമാർ, ചീഫ് ജില്ലാ മെഡിക്കൽ ഓഫീസർ, കട്ടക്ക് ഡെവലപ്മെന്റ് അതോറിറ്റി വൈസ് ചെയർമാൻ എന്നിവരുടേത് ഉൾപ്പെടെ ശന്പളമാണ് തടഞ്ഞുവച്ചത്.
അഡീഷണൽ ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവ് പ്രകാരമാണ് നടപടി. ജനസുനാനി പോർട്ടൽ വഴി മുഖ്യമന്ത്രിക്ക് പൊതുജനങ്ങൾ സമർപ്പിച്ച പരാതികൾ പരിഹരിക്കുന്നതിലാണ് ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയത്.
ജില്ലാ കളക്ടറുടെ ഉത്തരവ് വരുന്നത് വരെ നവംബർ മാസത്തെ ശമ്പളം ഉദ്യോഗസ്ഥർക്ക് ലഭിക്കില്ല. നിരവധി തവണ പരാതികൾ പരിഹരിക്കാൻ നിർദേശം നൽകിയിട്ടും അവലോകന യോഗങ്ങളിലടക്കം മുന്നറിയിപ്പ് നൽകിയിട്ടും ഉദ്യോഗസ്ഥർ പരാതികൾ പരിഹരിക്കുന്നതിൽ വീഴ്ച വരുത്തിയിരുന്നു.
Kerala
കൊച്ചി: മുനമ്പത്തു വ്യവസ്ഥകളോടെ റവന്യു വകുപ്പ് ഭൂമിയുടെ കരം സ്വീകരിക്കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. ഭൂമിയുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ തീർപ്പാക്കും വരെ ഇടക്കാല ഉത്തരവ് ബാധകമാകും. മുനമ്പത്തെ 615 കുടുംബങ്ങൾ പണം നൽകി വാങ്ങിയ ഭൂമിയുടെ കരം റവന്യു വകുപ്പിന് സ്വീകരിക്കാം. മുനമ്പം സമരസമിതി, പ്രദേശവാസികൾ തുടങ്ങിയവർ നൽകിയ ഹർജികളിലാണ് വ്യവസ്ഥകളോടെ കരമൊടുക്കാമെന്ന ജസ്റ്റീസ് സി. ജയചന്ദ്രന്റെ ഇടക്കാല ഉത്തരവ്. കരം സ്വീകരിക്കാൻ തയാറെന്നു സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നു.
2022 വരെ മുനമ്പത്തുകാർ ഭൂമിയുടെ കരം അടച്ചിരുന്നു. എന്നാൽ, ഇതിനെതിരെ 2022ൽ വഖഫ് സംരക്ഷണ വേദി ഹൈക്കോടതിയെ സമീപിച്ചു അനുകൂല ഉത്തരവ് തേടി. ഇതോടെ വിദ്യാഭ്യാസ, ചികിത്സ ആവശ്യങ്ങൾക്കു പോലും ബാങ്കിൽ വായ്പ എടുക്കാൻ ആകാത്ത രീതിയിൽ മുനമ്പം വാസികളുടെ സാമ്പത്തിക ഇടപാടുകൾ മരവിച്ചിരുന്നു. ഇതിനെതിരെ ലൈഫ് ഭവന പദ്ധതി വഴി വീട് അനുവദിച്ച കുടുംബങ്ങളും സമരസമിതിയും പ്രദേശവാസികളും നൽകിയ ഹർജികൾ ഒരുമിച്ചാണ് ഹൈക്കോടതി ഇന്നു പരിഗണിച്ചത്.
Kerala
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് സ്വർണം കാണാതായ സംഭവത്തിൽ നിർണായക ഉത്തരവുമായി കോടതി. ആറ് ജീവനക്കാരെ നുണപരിശോധന നടത്താനാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് സുപ്രധാന ഉത്തരവ്.
ഫോർട്ട് പോലീസ് നൽകിയ അപേക്ഷയിലാണ് സുപ്രധാന ഉത്തരവ് വന്നിരിക്കുന്നത്. ശ്രീകോവിലിന്റെ വാതിൽ സ്വർണം പൂശാൻ സ്ട്രോംഗ് റൂമിൽ നിന്ന് എടുത്ത സ്വർണത്തിൽ നിന്നാണ് 13 പവൻ കാണാതായത്. പോലീസ് അന്വേഷണം തുടങ്ങിയപ്പോൾ മണലിൽ പൊതിഞ്ഞ നിലയിൽ സ്വർണം കണ്ടെത്തിയിരുന്നു.
നുണ പരിശോധനയ്ക്ക് മുൻപ് അനുമതിപത്രം വാങ്ങണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ മെയ് ഏഴിനും 10നും ഇടയിലാണ് സ്വർണം കാണാതായത്. ക്ഷേത്രം മാനേജർ ആണ് പോലീസിൽ പരാതി നൽകിയത്.
ക്ഷേത്രം പരിസരത്തെ മണലിൽ പൊതിഞ്ഞ നിലയിലാണ് സ്വർണം കണ്ടെത്തിയത്. സ്വർണ്ണ ബാർ ആയിരുന്നു ഇത്.